ഞാനിത്തിരി ആകാംക്ഷയോടെ ചോദിച്ചു.
അത് കല്ല്യാണത്തിന്റെ ഫങ്ഷനൊന്നും നീ കാണാൻ പാടില്ല. റോഷ്നി കരഞ്ഞോണ്ടാടാ പറഞ്ഞത്… അവടെ വീട്ടുകാർക്ക് ഒരേ വാശി.
ഞാൻ സ്വരം നിയന്ത്രിച്ചു. അതിനെന്നാടാ… നീയവളെക്കെട്ട്. അതു കഴിഞ്ഞാപ്പിന്നെ ഈ ഊരുവെലക്കൊന്നും നടക്കൂല്ലല്ലോ… ഞാനുറക്കെച്ചിരിച്ചു.
താങ്ക്സ്ഡാ.. അവന്റെ ശബ്ദത്തിലെ ആശ്വാസം.. എന്റെ മുഖത്തെ കയ്പവൻ കണ്ടില്ല. ഞാനാഞ്ഞൊരു ശ്വാസമെടുത്തുവിട്ടു. ഒന്നു റിലാക്സ് ചെയ്തു.
മാർക്കറ്റിലേക്ക് വിട്ടു. തിങ്കളാഴ്ച. ഫ്രെഷ് പച്ചക്കറികൾ വരുന്ന ദിവസം.
ഞാനിത്തിരി കഷ്ട്ടപ്പെട്ട് കണ്ടുപിടിച്ച കുറച്ചു കൃഷിക്കാരിൽ നിന്നും നേരിട്ട് വാങ്ങുന്നുണ്ട്. ഒരു കൊച്ചു ഗോഡൗൺ വാടകയ്ക്കെടുത്തിട്ടുണ്ട്. കോളേജിൽ കൂടെപ്പഠിച്ച മൂന്നാലു കൂട്ടുകാർ ഗൾഫിലുണ്ട്. ബഹറിൻ, അബുദാബി, കുവൈറ്റ്, ഖത്തർ… ഇങ്ങോട്ടൊക്കെ കയറ്റിഅയപ്പാണു പണി. ലൈസൻസ് ഒരു സുഹൃത്തിന്റെ ഡാഡിയുടെ പേരിലും. ഏക സ്റ്റാഫായ രാമുവിനൊപ്പം ലോക്കൽ ചുമട്ടുകാരെ വെച്ച് ഇറക്കി, തരം തിരിച്ചു പായ്ക്കു ചെയ്തു കഴിഞ്ഞപ്പോൾ സമയം ആറായി. കാർഗോ ഫ്ലൈറ്റുകളിലേക്ക് അയച്ചിട്ട്
പോയിക്കുളിച്ചു. പിന്നെ ബാറിലേക്ക്..
ബാർസ്റ്റൂളിൽ ഇരുന്നു പതിവു ഓൾഡ് മങ്കും സോഡയും ഐസും ചേർത്തൊരു വലി…ആഹ്..അന്നനാളത്തിലൂടെ ഇറങ്ങുന്ന തണുപ്പുള്ള ലഹരി. ആമാശയത്തിലെത്തി പൊട്ടിത്തെറിച്ചപ്പോൾ സിരകളയഞ്ഞു. തോളത്തൊരു കയ്യമർന്നു. ചന്ദ്രേട്ടൻ. കയ്യിൽ സ്ഥിരം ഡ്രിങ്ക്.. ബ്രാണ്ടി, വെള്ളം.
നീയിവിടെക്കാണും എന്നറിയാമായിരുന്നു. ഗ്ലാസ് കൗണ്ടറിൽ വെച്ച് ചന്ദ്രേട്ടൻ എന്നെയും കൊണ്ട് ബാറിനു വെളിയിലേക്ക് പോയി.
ഓരോ ദിനേശ് ബീഡികൾ കത്തിച്ചു. എടാ.. നീ ബാലു പറഞ്ഞത് കാര്യാക്കണ്ട. നീ കല്ല്യാണത്തിനു കൂടണം. ചന്ദ്രേട്ടൻ എന്നെ ചുഴിഞ്ഞു നോക്കി.
ചന്ദ്രേട്ടാ..ഞാൻ ചിരിച്ചു. എനിക്കേ ഒറ്റത്തന്തയേ ഒള്ളേ… ചന്ദ്രേട്ടൻ പൊട്ടിച്ചിരിച്ചു.. നീയിതേ പറയൂന്നെനിക്കറിയാം.
അതല്ല ചന്ദ്രേട്ടാ…ഒരേ ബെഞ്ചിൽ ഇരുന്നാണ് ബാലുവും ഞാനും സ്കൂൾ കഴിച്ചത്. പിന്നെയും എത്രയോ അടുപ്പം. ആദ്യമെനിക്ക് വല്ലാതെ തോന്നി. ഞാൻ സമ്മതിക്കുന്നു. പിന്നെത്തോന്നി അടുപ്പമുള്ളവരോടേ സ്വാതന്ത്ര്യം എടുക്കാൻ പറ്റൂ… അപ്പോ അങ്ങഡ്ജസ്റ്റു ചെയ്തു.
സുഹൃത്ത്, വേദാന്തി, വഴികാട്ടി… ചന്ദ്രേട്ടൻ ഇങ്ങനെ പലതുമാണ്.