സുലൈമാൻ എന്ന ശരിയായ പേരുള്ള സുലു. മുഷ്ടി ചുരുട്ടി കഴുത്തിന്റെ വശത്തൊരിടി. അവന്റെ ബോധം പോയി.
തന്തിയാനും അമ്മാവനും അന്തംവിട്ടു നിന്നു. രഘൂ.. വാതിൽക്കൽ നിന്നും നേർത്ത സ്വരം. റോഷ്നി. സുന്ദരിയായ പാവം പെൺകുട്ടി.
ഉം.. ഞാൻ തിരിഞ്ഞു. റോഷ്നി.. നീ വാ…സ്വരം കഷ്ട്ടപ്പെട്ടു നിയന്ത്രിച്ചു. ദേഹമപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു. സോറി രഘൂ… സോറി…. ബാലുവിനോട് എന്റെ സോറി പറയണം… അവൾ തിരിഞ്ഞോടി.
ഇറങ്ങിപ്പോവാൻ പറയാൻ കെഴവന്മാർക്ക് ചാൻസുകൊടുത്തില്ല. നേരെ വണ്ടിയിൽ കയറി സ്ഥലം വിട്ടു.
രഘൂ… ദൈന്യമായ മുഖവുമായി ബാലു! കൈത്തണ്ടയിലൊരു കെട്ടുമുണ്ട്. വീടിന്റെ വരാന്തയിൽത്തന്നെയുണ്ടായിരുന്നു. റോഷ്നീടെ മൊബൈൽ ഓഫാണ്. എങ്ങനെയവളെ…
ഞാൻ കേറി വരാന്തയിലെ മതിലിൽ ഇരുന്നു. അടുത്ത് ചന്ദ്രേട്ടൻ താടിയുഴിഞ്ഞുകൊണ്ട് ഇറിപ്പുറപ്പിച്ചു.
ബാലൂ. അവള് തന്ത വരച്ച വരയ്ക്കപ്പറം പോണ മട്ടില്ല. ഞാൻ അവടെ വീട്ടീന്നാ വരുന്നേ. വരുന്നോന്നു ചോദിച്ചപ്പഴ് അവള് നിന്നോട് "ചോറി" പറയാൻ പറഞ്ഞു! എനിക്കങ്ങോട്ട് ചൊറിഞ്ഞു വന്നതാ. ഞാനിത്തിരി പുച്ഛത്തോടെ പറഞ്ഞു. അവന്റെ മോന്ത വീണു.
നീ വെഷമിക്കണ്ടടാ..
ചന്ദ്രേട്ടൻ ബാലുവിന്റെ തോളിൽ കൈവെച്ചു. അവൾക്കപ്പോ അങ്ങനെ പറയാനേ പറ്റൂ. ഈ പോത്തിനതുവല്ലോം മനസ്സീ കേറുമോ? വെട്ടൊന്ന്, തുണ്ടം രണ്ട്. അതാണിവന്റെ കൊഴപ്പം. ഇപ്പത്തന്നെ ആങ്ങളമാരെ കിട്ടാതെ രണ്ടു വാടകയ്ക്കെടുത്തവന്മാരെ അടിച്ചിട്ടേച്ചാ വരവ്..
ബാലു ഒന്നു ഞെട്ടി. ഞാൻ ചിരിച്ചു. നമക്ക് നോക്കാം. ഞാൻ പോണു.
നില്ലടാ. നോക്കീം കണ്ടും നടക്ക്. അവര് വേറേം ഗുണ്ടകളെ എറക്കിയാലോ.. ചന്ദ്രേട്ടനുമെണീറ്റു.
അതപ്പോക്കാണാം. ഞാൻ വിട്ടു.
സംഭവം കഴിഞ്ഞു രണ്ടാഴ്ച്ചയായപ്പഴാണ് അടുത്ത വഴിത്തിരിവ്. ബാലൂന്റേം റോഷ്നീടേം വിവാഹനിശ്ചയം!
ആരാണ്ടൊക്കെ എടപെട്ട് ഒതുക്കിയതാടാ. ആ പെണ്ണിന്റെ ആങ്ങളമാരുടെ എടുത്തുചാട്ടം. പിന്നെ ബാലുവെന്നാ മോശമാന്നോ. എംഎസ്സിനു പഠിക്കണ ഡോക്ടറല്ലേ അവൻ. ചന്ദ്രേട്ടന്റെ ഫോൺ. ആ പിന്നേ നീ ബാലൂനോട് സംസാരിക്ക്..
രഘൂ… അവന്റെ സ്വരം താണിരുന്നു. എന്താടാവേ.. ഇപ്പഴെങ്കിലും ഒന്നു ഹാപ്പിയാവടേ… ഞാൻ ഫോണിലൂടെ ഉച്ചത്തിൽ ചിരിച്ചു. അതല്ലടാ.. അവന്റെ സ്വരത്തിൽ എന്തോ മാറ്റം. സ്കൂളിൽ തൊട്ടുള്ള കൂട്ടാണ്. മൂഡുമാറ്റങ്ങൾ പെട്ടെന്നറിയാവുന്നത്ര അടുപ്പം. എന്താടാ?