വിവേക് ബൈക്ക് ഷെഡിൽ വച്ച് ബാഗുമെടുത്തു വാതിൽ തുറക്കാൻ വേണ്ടി പോകുമ്പോളാണ് മുകളിൽ നിന്ന് വീട്ടുടമസ്ഥൻ സണ്ണിച്ചായൻ ഇറങ്ങി വരുന്നത് കണ്ടത്.
എന്താ ഇച്ഛയാ. പുതിയ താമസക്കാരുണ്ടോ?
ഒരു പാർട്ടി വന്നിട്ടുണ്ടെടാ. അങ്ങ് വടക്കുള്ളതാ. ഇവിടെ നമ്മുടെ ഔസേഫിൻറെ ഇന്റർലോക്ക് കമ്പനിയിൽ ജോലിക്കു വന്നതാ.
താഴെ ഇറങ്ങി വന്നു കൊണ്ട് പറഞ്ഞു.
ഫാമിലി ആണോ ഇച്ഛയാ?
അതെ... എന്തായാലും നിനക്ക് മിണ്ടിപ്പറയാൻ ആരേലുമാകും. ചെറിയ രണ്ടു കുട്ടികളുണ്ട്. അവര് നാളെ വരും. ഞായറാഴ്ച ആയത് കൊണ്ട് നീ ഇവിടെ തന്നെ കാണില്ലേ.
ഞാൻ ഇവിടുണ്ടാകും.
എന്നാ നാളെ കാണാം. ഞാൻ പോട്ടെ.
അങ്ങനെ ആവട്ടെ...
വിവേക് വാതിൽ തുറന്നു അകത്തു കയറി.
ഇടുക്കിയിലെ വാഴത്തോപ്പ് ഗ്രാമത്തിലെ ഒരു ഉൾപ്രദേശമാണത്. വിവേക് തൃശ്ശൂർക്കാരനാണ്. ഇവിടെ പഞ്ചായത്തിൽ ജോലി ആണ്. വന്നിട്ട് രണ്ടു വർഷമായി.
ലീവ് ആയതിനാൽ വൈകിയാണ് വിവേക് ഉണർന്നത്. നല്ല തണുപ്പും ഉണ്ട്. പത്തു മണി ആയപ്പോൾ സണ്ണിച്ചായൻ വന്നു. അവർ സംസാരിച്ചിരിക്കെ കുറച്ചു കഴിഞ്ഞു പുതിയ താമസക്കാരും വന്നു. ഇരുപത്തിയേഴു വയസു പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ. ഒരു
ഇരുപത്തി മൂന്നു ഇരുപത്തി നാലു വയസ് തോന്നിക്കുന്ന യുവതി. രണ്ടു ചെറിയ മക്കളും. ഒരാണും ഒരു പെണ്ണും. മോളാണ് ചെറുത്. ചെറുപ്പക്കാരൻ മെലിഞ്ഞിട്ട് കറുത്ത് താടിയൊക്കെ വച്ചിട്ട് കണ്ടാൽ ഒരു പാവം. യുവതി നല്ല വെളുത്തതാണ്. നല്ല മോഡേൺ ലൂക്ക്. മുടിയൊക്കെ കട്ട് ചെയ്ത് പെട്ടെന്ന് നോക്കിയാൽ ഒരു നോർത്ത് ഇന്ത്യൻസിനെ പോലുണ്ട്. മക്കളും അവളെ പോലാണ്. രണ്ടു പേരുടെയും കയ്യിലായി രണ്ടു മൂന്ന് ബാഗുണ്ട്. അതെ ഉള്ളു...
സണ്ണിച്ചായൻ അവർക്കു മുകളിൽ വീട് തുറന്നു കാണിച്ചു കൊടുത്തു. വിവേക് താഴെ നിൽക്കുകയാണ്. സണ്ണിച്ചായൻ അങ്ങോട്ട് വന്നു.
പാവങ്ങളാ... ഇഷ്ടപ്പെട്ടു കെട്ടിയതാ. അവൻ ഹിന്ദുവും അവൾ മുസ്ലിമും ആണ്. ഏതൊക്കെയോ നാട്ടിൽ ആയിരുന്നു.
വീട്ട് സാധനങ്ങൾ ഒന്നുമില്ലേ?
എല്ലാം വാങ്ങണമെന്ന പറഞ്ഞെ. ഇതിനു മുൻപ് കാസർകോഡ് ആയിരുന്നു. അവിടുന്ന് സാധങ്ങൾ എത്തിക്കാൻ കുറെ പൈസ വേണ്ടേ. ആ പൈസയ്ക്കുള്ള സാധനങ്ങൾ ഇല്ലന്ന്. പിന്നെ എല്ലാം ആക്രി വിലയ്ക്ക് വിറ്റു എന്നാ പറഞ്ഞത്.
ആ ചെറുപ്പക്കാരനും ഭാര്യയും താഴേക്കിറങ്ങി വന്നു.
വല്ലതും കഴിച്ചായിരുന്നോ?
സണ്ണിച്ചായൻ ചോദിച്ചു.
ഇല്ല...