എത്തിയപ്പോൾ അയാളില്ല.
രാമചന്ദ്രന്റെ ഭാര്യ വാസന്തി അകത്തേക്ക് വിളിച്ചെങ്കിലും ഫിറോസ് ക്ഷണം നിരസിച്ച് വൈകുന്നേരം കയറാമെന്നു പറഞ്ഞു.
ബൈക്ക് അയാളുടെ ഷെഡ്‌ഡിൽ വെച്ചതിന് ശേഷം അയാൾ നടക്കാൻ തുടങ്ങി.
കാടിന് മദ്ധ്യേയുള്ള ഒറ്റയടിപ്പാതയിലൂടെ നടക്കുമ്പോൾ നല്ല സുഖം തോന്നി.
പൂക്കളുടെ മണമുള്ള കാറ്റ്.
പക്ഷികളുടെയും ഉരഗങ്ങളുടെയും സംഗീതാത്മകമായ ശബ്ദം.
മനസ്സിനെയും ശരീരത്തെയും സുഖദമായി തഴുകുന്ന തണുപ്പ്.
ഫിറോസ് മുമ്പോട്ട് മലകയറി.
പച്ചമതിലിനു നടുവിലൂടെ അരമണിക്കൂർ കയറിയപ്പോൾ മലമുകളിൽ എത്തി.
മലമുകളിൽ കൃഷിയിടങ്ങളാണ്. പലയിടത്തും കുടിലുകളുണ്ട്.
അവയിലൊന്നും പക്ഷെ ആളുകളില്ല എന്ന് ഫിറോസിനറിയാം.
സ്ഥലമുടമകളൊക്കെ അങ്ങ് ദൂരെ കോതമംഗലത്തോ അടിമാലിയിലോ എറണാകുളത്തോ ഒക്കെയാകും.
പലരും സ്ഥലമുള്ളവർ. ഉദ്യോഗസ്ഥർ.
അവർ ഏർപ്പെടുത്തുന്ന പണിക്കാർ സ്ഥലം മുഴുവൻ റബ്ബറിന്റെയും കുരുമുളകിന്റെയും രൂപത്തിൽ പച്ചനിറം നൽകുന്നു.
ഫിറോസിന്റെ മുമ്പിൽ മലമുകളിൽ വലിയൊരു ഭൂവിഭാഗം നിറയെ പച്ചപുതച്ച, സാഹിത്യകാരന്മാർ പറയാറുള്ളത് പോലെ ഹരിതാഭമായ ഫലഭൂയിഷ്ഠമായ ഭൂമി.
അയാൾ
ചുറ്റും നോക്കി.
പറഞ്ഞ അറിവ് വെച്ച് അയാൾ ഏലീയാസിന്റെ കുടിൽ തിരഞ്ഞു.
ദൂരെ വലിയൊരു വാകമരത്തിന്റെയടുത്ത് ഒരു കുടിലിന്റെ മുമ്പിൽ ഒരു സ്ത്രീയെ അയാൾ കണ്ടു.
"യെസ്!!"
അയാൾക്ക് പെട്ടെന്ന് ഉത്സാഹം വന്നു.
"ഇത് തന്നെ! ഈ മലമുകൾ വൻകരയിലെ ഒരേയൊരു താമസക്കാരൻ ഏലീയാസിന്റെ വീട് ഇതുതന്നെ!"
അയാൾ ഉത്സാഹത്തോടെ അങ്ങോട്ട് നടന്നു.
ഏകദേശം അഞ്ചു മിനിറ്റ് വേഗത്തിൽ നടന്ന് അയാൾ കുടിലിന്റെ മുമ്പിലെത്തി.
ചുറ്റും വാഴകളുണ്ട്.
പാവലിന്റെ വലിയ പന്തലും.
കുടിലിന്റെ തെക്കേ വശത്ത് വലിയ കോഴിക്കൂട്.
കാഷ്ഠത്തിന്റെ രൂക്ഷഗന്ധം!
വടക്ക് ഭാഗത്ത് വലിയ ആട്ടിൻകൂട്.
മുറ്റം നിറയെ ചക്കമടലും ചക്കക്കുരു തൊണ്ടുകളും.
മുമ്പിൽ വാഴകളില്ലാത്തിടത്ത് പേരമരങ്ങൾ.
വാഴകൾ വളരുന്നതിനടുത്ത് കുറെ ജമന്തി ചെടികൾ വളർന്ന് നിന്നിരുന്നു.
ജമന്തിപ്പൂക്കൾ കാറ്റിലുലഞ്ഞ് അവിടം സുഗന്ധിയാക്കി.
"ആരുമില്ലേ ഇവിടെ?"
അയാൾ വിളിച്ചു ചോദിച്ചു.
അകത്ത് നിന്ന് മുമ്പ് ദൂരെ നിന്ന് കണ്ട സ്ത്രീയാണ് എന്ന് തോന്നുന്നു, പെട്ടെന്ന് ഇറങ്ങി വന്നു.
നാൽപ്പത് കഴിഞ്ഞിട്ടുണ്ടാകും.
തലമുടി ഒക്കെ അലസമാണ്.
വസ്ത്രവും.
അവിടെ