"ഇങ്ങനെ പറഞ്ഞാ എങ്ങനെയാ മാഷേ? ഇതിപ്പൊ മുതലും പലിശയും പലിശയ്ക്കുമേൽ പലിശയും കൂടി ചില്ലറയാണോ തുക?!" ഞാൻ നിസംഗമായി ചോദിച്ചു.
സദാനന്ദൻ മാഷ് ഒന്നും മിണ്ടാതെ കേട്ടോണ്ടിരുന്നതേയുള്ളു. ഞാൻ തുടര്‍ന്നു.
" പത്താം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളെങ്കിലും അത്രേം ക്ലാസ്സുകളിൽ എന്നെ പഠിപ്പിച്ച ആളാണെന്ന് കരുതിയാ ഇത്രേം അവധി തന്നത്. പൈസയ്ക്കല്ലേ ഞാനും ഇതു ചെയ്യുന്നെ" കോലായിലെ തിണ്ണയിലിരുന്ന് മുറ്റത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
" എന്നാലും ഈ വീട് എഴുതിത്തരുകാന്ന് പറഞ്ഞാ.. വിനോദേ, ഇനിയെനിക്ക് അതേയുള്ളൂ ഇവിടെ ബാക്കി. പിന്നെ ആ തൊടുപുഴയിലെ അരയേക്കർ ഭൂമിയും. അതും അങ്ങ് എഴുതിത്തരാനൊക്കുമോ? പെൺമക്കള് മൂന്നല്ലേ എനിക്ക്… തരക്കേടില്ലാത്ത ഒരിടത്തേക്ക് അവരെ അയ്ക്കണ്ടേ?"
" എന്റെ മാഷേ, അതിനുള്ള വഴിയും ഇന്നലെ ഫോൺ വിളിച്ചപ്പോ പറഞ്ഞുതന്നല്ലൊ. മാഷ് എനിക്ക് ഒരു ചില്ലിക്കാശ് തിരിച്ചുതരണ്ട. താഴെയുള്ള രണ്ടുപേരുടെ കല്ല്യാണത്തിന് ഞാൻ വല്ലോമൊക്കെ കയ്യയച്ച് സഹായിക്കേം ചെയ്യാം." ഞാനൊന്ന് നിർത്തിയിട്ട് തുടര്‍ന്നു.
" ശ്രീബാലയെ എനിക്കിങ്ങ് തന്നാൽ മതി." ഒരു നിമിഷം
ഞാനയാളുടെ മുഖത്തേക്ക് നോക്കി. ആട്ട് കിട്ടാത്തതും അങ്ങേര് അകലേക്ക് നോക്കിയിരിക്കുന്നതും കണ്ടെനിക്ക് കുച്ചൂടെ ധൈര്യമായി.
" അല്പം അതിമോഹമാണെന്നറിയാം. എന്നാലും… മറ്റുള്ളോർക്ക് മുന്നിൽ കണ്ണിൽചോരയില്ലാത്ത പലിശക്കാരനാണെന്നേയുള്ളു. എന്റെ ആൾക്കാരെ പൊന്നുപോലെ നോക്കാറുണ്ട് ഞാൻ."
" അതല്ല മോനെ. ഉള്ള കാര്യം പറഞ്ഞാൽ, പ്രായത്തിന്റെ കാര്യമറിയാല്ലൊ. മോനാണെങ്കിൽ പ്രായം മുപ്പത്തിരണ്ടായി. അവൾക്ക് ഇരുപത് കഴിഞ്ഞേയുള്ളൂ. ഒന്നുമില്ലേലും നാട്ടുകാർ എന്ത് പറയുമെന്നെങ്കിലും നമ്മൾ ചിന്തിക്കണ്ടേ" ദയനീയമായിട്ടാണ് അയാളത് പറഞ്ഞെങ്കിലും മനസ്സിൽ ഈർഷ്യ തികട്ടിവന്നു. എന്നാലും അത് പുറത്തുകാട്ടാതെ ഞാൻ പറഞ്ഞു.
" മനപ്പൊരുത്തം നോക്കിയാൽ പോരേ മാഷേ… പിന്നെ ജാതകപ്പൊരുത്തവും. ഇന്നലെ അത് നോക്കിയിട്ട് ചേരുമെന്ന് മാഷ് തന്നെയല്ലേ പറഞ്ഞത്. പിന്നെ നാട്ടുകാരുടെ കാര്യം. പറയുന്നവനൊക്കെ അവന്റെയൊക്കെ വീട്ടിലിരുന്ന് പറയത്തേയുള്ളൂ. കൂടിപ്പോയാ സദ്യയ്ക്കൂടെ പറയും. കല്യാണോം കഴിഞ്ഞ് ഞാനും അവളും റോഡിൽ നടന്നുപോവുമ്പൊ ഒരുത്തനും ഞങ്ങടെ നേരെ നിവർന്നുനിന്ന് പറയില്ല.