റൂമിലേക്ക് പോയി. കുളി കഴിഞ്ഞ് ഡൈനിങ് ടേബിളിന്റെ മുമ്പിൽ വന്നിരുന്ന എന്റെ കണ്ണുതള്ളിപ്പോയി. ആവി പറക്കുന്ന കുത്തരിച്ചോറ്, മുളകിട്ടുവച്ച മത്തി കറി, ബീഫ് റോസ്റ്റ്, അവിയൽ, മോരുകറി തോരൻ അച്ചാർ അങ്ങനെ വിഭവങ്ങൾ പല വിധം. വർഷങ്ങളോളം ഭക്ഷണം കാണാത്തവനെ പോലെ ഞാനിതെല്ലാം വെട്ടി വിഴുങ്ങുന്നത് അമ്മ നിറകണ്ണുകളോടെ നോക്കിയിരുന്നു. പെട്ടെന്ന് അപ്പുറത്ത് തുളസി ചേച്ചിയുടെ വീട്ടിൽ നിന്ന് ഒച്ചയിൽ ബഹളം തുടങ്ങി.
അമ്മ : ഓ ഭദ്രകാളി തുടങ്ങി എന്ന് തോന്നുന്നു തുളസി ഇപ്പൊ ഇങ്ങു പോരും..
ഞാൻ : എന്നും ഇങ്ങനെ തന്നെ ആണോ ?
അമ്മ : മിക്ക ദിവസവും ഇവിടെയാ കിടപ്പ്. എന്ത് ചെയ്താലും അവർക്ക് കുറ്റമാ.. പാവം….
എങ്ങനെയെങ്കിലും മരിച്ചാൽ മതി എന്നു പറഞ്ഞാ നടപ്പ്
അല്പനേരത്തിനുശേഷം കരഞ്ഞുകലങ്ങിയ കണ്ണുമായി തുളസി ചേച്ചി അടുക്കള വാതിൽ വഴി കയറിവന്നു. ഒരു നരച്ച കാപ്പിപ്പൊടി നിറമുള്ള സാരി അതിന് ഒട്ടും മാച്ച് അല്ലാത്ത ഒരു നീല ബ്ലൗസും. അൻപതിനോട് അടുത്തിട്ടും ഒട്ടും നരവീഴാത്ത മുടി തലക്കുപിന്നിൽ കെട്ടിവെച്ചിരിക്കുന്നു. കയ്യിലും കഴുത്തിലും ആഭരണങ്ങൾ ഒന്നും ഇല്ല, ഭർത്താവ്
മരിച്ചതുകൊണ്ടല്ല എല്ലാം മകനും മരുമകളും ചേർന്ന് ഊരി വാങ്ങി. ചേച്ചിയെ കണ്ടപ്പോൾ അച്ഛനുമമ്മയും എഴുന്നേറ്റു അടുക്കളയിലേക്കു പോയി..
ചേച്ചി : മടുത്തു ഈ ജീവിതം.. ഇനി ഗുരുവായൂരപ്പൻ വിളിക്കാനൊന്നും ഞാൻ കാത്തു നിൽക്കുന്നില്ല ഞാൻ അങ്ങ് ചെല്ലാൻ പോവാ…
അച്ഛൻ : നീ എന്ത് വർത്താനമാ തുളസി ഈ പറയുന്നത്.. അതിനുമാത്രം ഇപ്പോൾ എന്തുണ്ടായി ?
ചേച്ചി : എന്റെ മാധവേട്ടാ.. ഇന്നലെ മഞ്ജുവും മകളും കൂടി വന്നു.. എന്റെ കയ്യിൽ ഉണ്ടായിരുന്ന കുറച്ചു പൈസ എടുത്തു ഞാൻ ആ കൊച്ചിന് പലഹാരം മേടിക്കാൻ കൊടുത്തു. അതും പറഞ്ഞ് ഇന്നലെ മുതൽ അവൾ എനിക്ക് സ്വൈര്യം തന്നിട്ടില്ല..
അമ്മ : ഞങ്ങൾ എത്ര പ്രാവശ്യം പറഞ്ഞു പോലീസിൽ ഒരു കംപ്ലൈന്റ് കൊടുക്കാം എന്ന് ചേച്ചി സമ്മതിക്കാഞ്ഞിട്ടല്ലേ.. ചേച്ചി എന്തെങ്കിലും കഴിക്ക്….
അമ്മ പ്ലേറ്റ് എടുത്തുവച്ചു…
ചേച്ചി : എനിക്ക് ഒന്നും വേണ്ട രമേ.. ഞാനൊന്നു പോയി കിടക്കട്ടെ..
ചേച്ചി ഡൈനിംഗ് റൂമിലേക്ക് വന്നു.
ചേച്ചി : ആഹാ മനുക്കുട്ടൻ ഇവിടെ ഉണ്ടായിരുന്നോ ഇത് എപ്പോ വന്നു…? ചെറിയ ചിരിവരുത്തിക്കൊണ്ട് ചേച്ചി എന്നോട് ചോദിച്ചു.
ഞാൻ : ഇപ്പൊ വന്നതേയുള്ളൂ..