അഹങ്കാരവും, ആശയും, പ്രതീക്ഷയുമായ 47ആം നമ്പർ ജേഴ്‌സി ധരിച്ച യുവാവിനെ ഇമവെട്ടാതെ ലൈല നോക്കി ഇരുന്നു…
"ആ ചെകുത്താന്റെ കണ്ണ് നീ കണ്ടില്ലേ, നോക്കു…ഹറാമി…"
"നായിന്റെ മോൻ"
"ഇന്ത്യൻ പട്ടി"
തന്റെ ചുറ്റു നിന്നും ഉയരുന്ന ശാപവചനങ്ങൾ ഒന്നും തന്നെ ലൈലയേ അലോസരപ്പെടുത്തിയില്ല…
മുള്ളുകൾക്കും പച്ചിലകൾക്കുമിടയിലെ വെള്ള റോസ് പുഷ്പം പോലെ അവൾ, ആ പഞ്ചാബി പെൺകൊടി ശോഭിച്ചു.
"ഡീ നിന്റെ ചെക്കൻ ഇന്ന് കരയും…അവന്റെ കണ്ണീരൊപ്പാൻ നീ പോവൊന്നും വേണ്ട കേട്ടോ.."
ലൈലയുടെ കൂട്ടുകാരി അമീറ അവളെ കളിയാക്കി..
"പോടീ, ആരാ കരയുകയ്യെന്നു നമുക്ക് കാണാം."
"നിനക്ക് പ്രാന്താണ്…നാല് പന്ത് ബാക്കി ഉണ്ട്…മൂന്നു റൺ മതി ജയിക്കാൻ, നാല് വിക്കറ്റും ബാക്കിയുണ്ട്, സമീറിന് സ്ട്രൈക്ക് കിട്ടിയാൽ അടുത്ത പന്തിൽ ഗെയിം ഓവർ, നീ നോക്കിക്കോ.."
"നമുക്ക് കാണാം…"
"ആ കാണാം…"
ലൈല ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചു..
ഇവൾ പറയുന്നതാണ് യുക്തിക്ക് സ്വീകാര്യം, സമീർ ഉജ്ജ്വല ഫോമിൽ ആണ്……എന്നാലും….
വിക്രം!!! നീയെന്നെ നിരാശനാക്കരുത്….
വിക്രം അടുത്ത പന്തെറിയാൻ തയ്യാറെടുത്തു…..സമീർ തന്റെ കൂട്ടാളിക്കു ഉപദേശം
കൊടുത്തു മടങ്ങി വരുന്നത് വരെ അവൻ ക്ഷമയോടെ കാത്തു നിന്നു…
കുറ്റി തെറിപ്പിച്ച മുന്നത്തെ പന്തിന്റെ കാർബൺ കോപ്പി തന്നെയായിരുന്നു ഈ ബോളും…
പന്ത് പാഡിൽ ചെന്നിടിച്ച ‘ടക്’ എന്ന ശബ്ദം അവിടെ മുഴങ്ങി….
ബാറ്റസ്മാൻമാർ റണ്ണിനായി കുതിച്ചു പാഞ്ഞു….അവരെക്കാൾ വേഗത്തിൽ പന്തിനുനേരെ കുതിച്ചെത്തിയ ഇന്ത്യയുടെ ബെസ്റ്റ് ഫീൽഡർ തേജോമയ് സിങിന്റെ നേരിട്ടുള്ളയേറിൽ ബോള് സ്റ്റമ്പിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പോയി.
"ഊഊഊഫ്ഫ്ഫ്…"
മൂന്നു പന്തിൽ നിന്നു രണ്ട് റൺസ്!!
പാകിസ്താന്റെ എക്കാലത്തെയും ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായ സമീർ അലി, മിഡില് സ്റ്റമ്പ് ഗാർഡ് എടുത്തു, ശാന്തനായി നിന്നു ചുറ്റും നോക്കി ഫീൽഡർമാരുടെ പൊസിഷൻ പഠിച്ചു, പിന്നെ ബൗളറെ നേരിടാൻ ക്രീസിൽ കാലുറപ്പിച്ചു.
അതിവേഗത്തിലെത്തി മറ്റൊരു യോക്കർ!!
"ഹൗസാറ്റ്!!!"
ഒരു അഞ്ചു നീലക്കുപ്പായക്കാരുടെ തൊണ്ടകളിൽ നിന്നെങ്കിലും ഈ അലർച്ച പുറത്തു ചാടി, അലറിവിളിച്ചു അപ്പീൽ ചെയ്തുകൊണ്ട് സിംഗിൾ തടയാൻ വേണ്ടി ഇന്ത്യയുടെ വിക്കെറ്റ് കീപ്പർ അസ്‌ലം ഹസ്സൻ സ്റ്റമ്പിന് നേരെ പാഞ്ഞടുത്തു.
ഒരു