അവര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. പക്ഷേ സിത്താര തനിച്ചാവില്ല. പുറം പണിക്കു നില്‍ക്കുന്ന കുര്യച്ചന്‍ എന്തു സഹായത്തിനും അടുത്തുള്ള ഔട്ട് ഹൌസില്‍ ഉണ്ടാകും. ചാച്ചന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ സഹോദരങ്ങളുമായി ആന്‍സിയുടെ കുടുംബം അത്ര രസത്തിലല്ലെന്ന് ഇതിനകം സിത്താര മനസിലാക്കിയിരുന്നു.
ഉച്ച ഭക്ഷണത്തിന് ശേഷം അവര്‍ തങ്ങളുടെ പഴയ മാരുതി കാറില്‍ തറവാട്ടിലേക്ക് തിരിച്ചു. ആന്‍സിയുടെ അനിയനാണ് ഡ്രൈവ് ചെയ്തത്.
ആറു മണിക്ക് മുമ്പ് തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. സിത്താര മൊബൈലിലേക്ക് പലവട്ടം വിളിച്ച് നോക്കിയെങ്കിലും ‘പരിധിക്ക് പുറത്താണ്’ എന്ന മെസേജ് മാത്രമാണ് കിട്ടിയത്. അവസാനം എട്ട് മണിയോടടുത്ത് ‘വണ്ടി തകരാറായത് കൊണ്ട് അവര്‍ ഇന്നു വരില്ലെന്ന്’ കുര്യച്ചന്‍ വന്നു പറഞ്ഞു. വീട്ടില്‍ വിളിച്ചപ്പോള്‍ കിട്ടാത്തത് കൊണ്ട് ആന്‍സിയുടെ അമ്മ കുര്യച്ചനെ വിളിച്ച് പറയുകയായിരുന്നു. നാളെ മെക്കാനിക്ക് വന്ന്‍ കാര്‍ ശരിയാക്കുമെന്നും ഇന്ന്‍ അവര്‍ തറവാട്ടില്‍ തന്നെ താമസിക്കുമെന്നും അയാള്‍ കൂട്ടി ചേര്‍ത്തു.
സിത്താരക്ക് ഒരു ചെറിയ നിരാശ തോന്നി. ഒറ്റയ്ക്ക് കഴിയാന്‍ പേടിയൊന്നുമില്ലെങ്കിലും ഏകാന്തത അവള്‍ക്ക് അസഹ്യമായിരുന്നു. പക്ഷേ വേറെ വഴിയൊന്നുമില്ല.
എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിച്ചാല്‍ മതി, കുഞ്ഞേ………. ഞാന്‍ ഔട്ട്ഹൌസിലുണ്ടാകും. അവിടത്തെ നമ്പര്‍ അറിയാമല്ലോ ? : കുര്യച്ചന്‍ പോകുന്നതിനു മുമ്പായി പറഞ്ഞു.
അവള്‍ തലയാട്ടി.
നല്ല തണുപ്പല്ലേ ? ഞാന്‍ രാത്രി കിടക്കുന്നതിന് മുമ്പായി രണ്ടെണ്ണം അടിക്കും. അതാ ഇവിടെ കിടക്കാത്തത് : അയാള്‍ മുന്‍കൂര്‍ ജാമ്യം എടുത്തു. അപ്പോഴേക്കും പുറത്തു നല്ല തണുത്ത കാറ്റ് അടിച്ചു തുടങ്ങി. അവള്‍ അകത്തു കയറി വാതിലടച്ചു കുറ്റിയിട്ടു.
അത്താഴം കഴിഞ്ഞ് ഉറക്കം വരാത്തത് കൊണ്ട് ചില മാസികകള്‍ മറിച്ചു നോക്കുമ്പോഴാണ് കാളിങ് ബെല്‍ അടിക്കുന്നത് കേട്ടത്. സിത്താര ആദ്യമൊന്ന് ഞെട്ടി. ആന്‍സിയും വീട്ടുകാരും തിരിച്ചു വന്നോ ? അതോ ഇനി കുര്യച്ചനാണോ ?
വീണ്ടും ബെല്‍ അടിച്ചപ്പോള്‍ അവള്‍ വാതില്‍ക്കലേക്ക് നടന്നു. വാതില്‍ തുറന്നു. പുറത്ത് ആടിയുലയുന്ന ഒരു രൂപം. കുറച്ചു സമയമെടുത്തു അയാളെ തിരിച്ചറിയാന്‍.
ജോണിക്കുട്ടി.