വളഞ്ഞു പുളഞ്ഞ് ഒരു നീളന്‍ മലമ്പാമ്പിനെപ്പോലെ. പുരാതന കാലങ്ങളില്‍ നദികള്‍ക്ക് സമീപത്ത് നഗരസംസ്‌കാരം ഉരുത്തിരുഞ്ഞു വന്നതു പോലെ നാഷണല്‍ ഹൈവേകള്‍ക്കിരുവശങ്ങളിലുമായി ആധുനിക കേരളം രൂപപ്പെട്ടു വരുന്നവരെ പോലെ തോന്നും.
മൂന്നു നാലു മണിയോടെ കൊടുങ്ങല്ലൂരെത്തി. രാഖി കൊടുങ്ങല്ലൂരമ്പലത്തില്‍ തൊഴാന്‍ പോണമെന്നു പറഞ്ഞതു കൊണ്ട് അവളെ ആദ്യം അവളുടെ അമ്മാവന്റെ വീട്ടില്‍ ചെന്നാക്കി. അവള്‍ കുളിച്ച് വേഷം വാറി സാരിയുടുത്തു വന്നു. ഞാന്‍ ആരാണെന്ന ചോദ്യത്തിനു അവള്‍ എന്ത് മറുപടിയാണാവോ അമ്മാവനു കൊടുത്തത്. ഞാന്‍ ചോദിച്ചില്ല. അവള്‍ അതൊന്നും ഗൗരവമായി എടുത്തുമില്ല. പകരം അവന്റെ നക്ഷത്രം മാത്രം ചോദിച്ചു.
സെറ്റുസാരിയുടുത്തുവന്ന രാഖിയെ കണ്ടാല്‍ ഒരു ദേവിയെപ്പോലെ നവ വധുവിനെപ്പോലെ തോന്നിച്ചു. ഞാന്‍ അമ്പലമുറ്റത്തു നിന്നു രണ്ടുമുഴം മുല്ലപ്പൂ വാങ്ങിക്കൊടുത്തു. അതും ധരിച്ചു അമ്പലത്തിലേക്ക് പോയപ്പോള്‍ അവള്‍ കണ്‍ വെട്ടത്തു നിന്നും മറയും വരെ ഞാന്‍ നോക്കി നിന്നു. അവള്‍ ചെന്നതോടെ ക്ഷേത്രത്തിലെ വിളക്കുകള്‍ക്ക് ഒരു തെളിച്ചം വന്നതു
പോലെ. വിശ്രമിക്കാന്‍ പോയ ദേവത തിരിച്ചു വന്നതോ… അല്പ നേരം നിറമാലയില്‍ നിന്ന് കണ്ണെടുക്കാനെനിക്കായില്ല. ഈ ക്ഷേത്രമുറ്റത്തല്ലേ പണ്ട് കളിച്ചു നടന്നിരുന്നത്. ഇവിടത്തെ താലപ്പൊലിക്കല്ലേ രാവിലെ മുതല്‍ രാത്രി വരെ ജലപാനം പോലുമില്ലാതെ കറങ്ങി നടന്നിരുന്നത്. എന്നിട്ടും ഈ നിറമാലക്ക് ഇത്ര ഭംഗിയും തേജസ്സുമുണ്ടെന്ന് ഇതുവരെ ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ.
അവിടെ നിന്നു പുറപ്പെട്ടപ്പോള്‍ ക്ഷേത്രത്തിന്റെ വിളക്കുകള്‍ അണഞ്ഞു തുടങ്ങിയിരുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്റെയൊപ്പമാണല്ലോ ദേവി.. ഞാന്‍ അതോര്‍ത്തു ചിരിച്ചു. രാഖി ചിരിയുടെ കാരണം ചോദിച്ചു.
"ഹേയ്, ഞാന്‍ കുരുംബക്കാവിലെ ദേവിയെ അടിച്ചോണ്ടു പോകുന്നതായി ഒരു ദിവാ സ്വപ്നം കണ്ടു.
"ദേ.. ദൈവദോഷം ഒ"ന്നും പറയല്ലേട്ടോ".. അവള്‍ അല്പം സീരിയസ്സ്‌നെസ്സ് ഭാവിച്ചു. എന്റെ നെറ്റിയില്‍ പ്രസാദമായി കിട്ടിയ ചന്ദനം തൊട്ടു തന്നു.
"സത്യായിട്ടും രാഖി ക്ഷേത്രത്തില്‍ നിന്നിറങ്ങിയപ്പോള്‍ അവിടത്തെ ദേവിയും കൂടെ പോന്നോ എന്നു സംശയം"
അവള്‍ ചിരിച്ചു. അതിനൊപ്പം മഴയും
ഏഴുമണിയോടെ കാക്കനാടുള്ള എന്റെ ഫ്‌ലാറ്റിലെത്തി.